വിൽപ്പത്രം



ഒരിക്കൽ മരിച്ചു മണ്ണോടടിഞ്ഞ
ഒരു അരയാൽ മരമാണ് ഞാൻ.

എന്റെ തണലിൽ ഇരുന്നാണ് യശോധര ബുദ്ധനെ ഉപേക്ഷിച്ചത്.

അന്ന്
രാജ്യങ്ങൾ തമ്മിൽ പുണർന്നൊഴുകിയിരുന്ന പുഴകളിൽ
കഥകൾ
നീന്തിതുടിച്ചിരുന്നു

മീനുകൾ എന്ന് അവ അന്ന് വിളിക്കപ്പെട്ടു.

അന്ന് ഞാൻ എന്റെ യൗവനം
ആലിൻ കൊമ്പിൽ തൂക്കിയിട്ടു.
പ്രാവുകൾ അതിന്മേൽ
ഞാണ്ട് പറന്നുകളിച്ചു.

ഞാൻ എപ്പോഴൊക്കെ എന്റെ കണ്ണുകൾ അടച്ചുവോ
അപ്പോഴൊക്കെ ഓരോ
ദേശങ്ങൾ മാഞ്ഞു പോയി.

ഒരിക്കൽ നീ ജനിക്കുമെന്നും അന്ന് നമ്മൾ ഒരുമിച്ചു കാണുന്ന കടലിൽ
ഈ ആൽ  വിത്തുകൾ മുളക്കുമെന്നും എനിക്കറിയാം.
അതുകൊണ്ട്
ഞാൻ
ചന്ദ്രനെ എന്റെ ഉടലിനു കാവൽ നിർത്തി.

എന്റെ കോശങ്ങളിൽ നിന്ന് നക്ഷത്രങ്ങൾ
ഉദിച്ചുകൊണ്ടേയിരുന്നു

ചന്ദ്രന്റെ വെളിച്ചം തട്ടാത്തയിടങ്ങളെ  അമാവാസി എന്നു വിളിക്കപ്പെട്ടു.

അപ്പോൾ ഞാൻ ഭ്രമണപഥത്തിൽ നിന്ന് തെന്നി മാറിയ
 ആഹ്ലാദവതിയായ ഒരു ഗ്രഹമായി മാറിക്കാണും.
എനിക്ക് അതിന്റെ പേരറിയില്ലായിരുന്നു

ഞാനും നീയും ജനിക്കും
പക്ഷെ ഞാൻ മരിക്കുന്നത് നീയും നീ മരിക്കുന്നത് ഞാനും കാണണ്ട എന്ന് അന്നേ നമ്മൾ തീരുമാനിച്ചു.

അപ്പോൾ അതിരുകൾ എന്ന വാക്ക് ആദ്യമായി മനുഷ്യൻ കേൾക്കുകയായിരുന്നു.
അത് മനസുകൾക്ക് മേൽ മുദ്ര വച്ച പോൽ പതിപ്പിക്കുകയായിരുന്നു.

ആരും ആരോടും മിണ്ടിയില്ല.
പതുക്കെ ഭൂമി പിളർന്നു.
ആണും പെണ്ണുമല്ലാത്ത
ഓരോമനക്കുഞ്ഞു ഉയർന്നു വന്നു.
ഇലകൾ ശ്വാസം പിടിച്ചു..
വേരുകൾക്ക് രോമാഞ്ചം...

നീ എന്റെ കണ്ണുകൾ ഇറുക്കിപ്പിടിച്ചു
പുഴകൾ ഗതി മാറിയൊഴുകി.
ഭൂമിയിൽ പ്രളയം വരും.
ഏഴാം നാൾ നമുക്ക് ഉയിർത്തെണീക്കാം.
നീ പറഞ്ഞു.

ആൽമരം പെട്ടെന്ന് പൂത്തുലഞ്ഞു..





Popular Posts