പാതിരാത്രിക്ക്












പാതിരാത്രിക്ക്
നഗരം മുഴുവൻ
കാണാനാവുന്ന
പാറപ്പുറത്ത് ഇരുന്നു.


 ഓരോരുത്തരും
ഓരോ കവിത വായിച്ചു. പാതിരാത്രിക്ക് ....

ഒരാൾ വായിക്കുമ്പോൾ മറ്റുള്ളവർ അത് കേട്ടു.


 മിണ്ടാതിരുന്നു
നീ ഉണ്ടായിരുന്നെങ്കിൽ
നമ്മുടെ വിരലുകൾക്കിടയിലൂടെ
ഒളിച്ചു കടക്കുമായിരുന്നു
കടൽ


"ഇവിടെ ഇങ്ങനെ
 ഇരുന്നാൽ വെള്ള കീറുന്നത് കാണാനാകുമോ""


 കൂട്ടത്തിൽ ആരോ ചോദിച്ചു.


ഇരുട്ട് അതിന്റെ അങ്ങറ്റങ്ങളിൽക്കൂടി
 എത്തിയിരുന്നില്ല .

പടർന്നിരുന്നില്ല എന്ന് മാത്രം .
പിന്നെ ആരോ പറഞ്ഞു


 " ആദ്യം വെളിച്ചം പിന്നെ ഇരുട്ട് "

മറ്റാരോ പറഞ്ഞു
"അല്ല ആദ്യം ഇരുട്ട് ...പിന്നെ വെളിച്ചം "

ആരെന്ന് കാണാനാവാത്ത അത്രക്കൊക്കെ ഇരുട്ട് ഉണ്ടായിരുന്നു .


പടർന്നിരുന്നില്ല എന്ന് മാത്രം

 നീ മറ്റൊരു നഗരത്തിൽ ആണെങ്കിലും
എനിക്ക് നിന്നെ ഉമ്മ വെക്കണം എന്ന് തോന്നി അപ്പോൾ ...

അപ്പോൾ അതാ വരുന്നു ഞാൻ നിന്നെ  കാണാതെ ഒളിപ്പിച്ച നക്ഷത്രങ്ങൾ .

"നമുക്ക് ഒരിക്കലും പ്രായം ആകില്ല "

പീലികൾ മുളച്ച എന്റെ കണ്ണുകളിലേക്കു നോക്കി

 നീ പറഞ്ഞു.
 ദൂരെ നമ്മുടെ വീട്ടിലെ ജനൽ പുറത്തെ പച്ചിലകൾ എന്നോട് സ്വപ്നത്തിൽ വന്ന് വെള്ളം ചോദിച്ചത് ഞാൻ നിന്നോട് പറഞ്ഞു.


 എനിക്കൊപ്പമുള്ളവർ വീണ്ടും വീണ്ടും കവിത വായിച്ചു .


എനിക്ക് സങ്കടം വന്നു .


മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ ഒലിച്ചുപോയവരെ ഓർത്ത് ...


 പെരുമഴയിൽ ഒലിച്ചു പോയവരെ ഓർത്ത് ..


 നീ നോക്ക് ഇപ്പോൾ ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു കറുത്ത വര .


അതിൽ നിരോധിക്കപ്പെട്ട വാക്കുകളുണ്ട്.


 കുനിഞ്ഞുനിന്ന് പണിയെടുത്ത് കൂനിപ്പോയ ഒരു മനുഷ്യനുണ്ട് .


അയാളെ എനിക്കറിയാമായിരുന്നു.

 പക്ഷേ മറന്നുപോയി .


അവർ വായിക്കുന്ന കവിതയിലേക്ക്

ഇവരെല്ലാം ....ഇതെല്ലാം... പാഞ്ഞു പാഞ്ഞു വന്നു.


 മുറിവുകളുടെ കഥകൾ ഏറിവന്നു.


 വിടവുകൾ കൂടിക്കൂടിവന്നു.


 ചിലരുടെ  കവിതയിൽ  നിന്ന് ചിലർ

 അലറിക്കരഞ്ഞു.


നീ  ഒന്ന്  വരുമോ


എനിക്ക് ഈ കവിതകൾ അധിക സമയം കേട്ട് നിൽക്കാനാവില്ല .


 കവിത വായിച്ചു കൊണ്ടിരുന്നവർ പെട്ടെന്ന് മിണ്ടാതായി.


 ഞാൻ ഒരു യക്ഷി ആണെന്ന് അവർക്ക് തോന്നിക്കാണും.


"നമ്മൾ ഈ പാറകൾക്കിടയിൽ സുരക്ഷിതരാണ് ."


നമ്മൾ പരസ്പരം ചിരിച്ചു.


 പ്രണയം നഷ്ടപ്പെട്ട ഒരാൾ ആൾക്കൂട്ടത്തിൽ ഇരുന്ന് വിരൽ ഞൊടിച്ചു.


 രാത്രി

 നമ്മുടെ പ്രണയം മണത്ത്  മണ്ണിനടിയിലേക്ക് കെട്ടുമുറുക്കി .


നീ എന്നെ ഉമ്മവച്ചതിന്റെ  പാടുകളാണ്

എന്റെ ഉടൽ നിറയെ.


 അവരുടെ കവിതയിൽ മരിച്ചവരുടെ പാട്ടുകൾ കെട്ടും ഉറുക്കും  ചേർന്നു...


 മരങ്ങൾ നമ്മുടെ ഉമ്മകൾ ചൂഴ്ന്നെടുത്തു .


 വേരുകൾ നമ്മുടെ പ്രണയം ഊറ്റിയെടുക്കുന്നുണ്ടാവാം .


 കവിത വായിച്ചു കൊണ്ട് തന്നെ അവർ കിളികളായി.

****************



Popular Posts