കുറ്റപത്രം



ഒരു കാലത്ത്   കുഴച്ച മണ്ണ് മാത്രമായിരുന്നു
നമ്മൾ
തിന്നിരുന്നത്.

അന്ന്
അതിർത്തികൾ
ഇത്ര വിണ്ടു തുടങ്ങിയിരുന്നില്ല

പിച്ചിപ്പൂക്കളെയും
 താമരയിതളുകളെയും സ്വപ്നം കാണുക ഇത്ര ആയാസമേറിയതായിരുന്നില്ല
 അന്ന്

നമ്മൾ വിടർന്നു പരന്ന  ഭൂപ്രദേശമായിരുന്നു.

 നമുക്ക്
ആകാശത്തെയും
സമുദ്രത്തെയും
എളുപ്പത്തിൽ
 കാണാമായിരുന്നു


പിന്നീടത്
ആകാശയുദ്ധങ്ങളുടെയും കപ്പൽച്ചേതങ്ങളുടെയും 
ഓർമയാകും വരെ മാത്രം !

നമ്മുടെ ഉടലിനും
കൈയ്ക്കും കാലിനും
ചങ്ങലയിട്ടവർക്ക്
നിന്റെ മുഖച്ഛായ ആയിരുന്നു.
ഞാൻ ഖേദിക്കുന്നില്ല.

നമ്മുടെ കണ്ണുകൾ
ഇരുന്നിടത്ത് കൃഷ്ണമണികളുടെ
ആഴക്കുഴികൾ ആണിപ്പോൾ.

അവസാനമായി നമുക്കാരോ
 കുറച്ച് ചുവന്നപൂക്കൾ
സമ്മാനിച്ചു.

നമ്മുടെ മൂക്ക്,
മണം  മറന്നുപോയിരുന്നു.

 അതിർത്തികൾ
നാസാരന്ധ്രങ്ങളിലൂടെ 
ഒച്ചിനെപ്പോലെ
ശിരസ്സിലേക്കും
തലച്ചോറിലേക്കുമുള്ള  പ്രവേശനത്തിനായി
കാത്തുനിൽക്കുകയായിരുന്നു

പക്ഷികൾ ഉപേക്ഷിച്ചു പോയ കൂട്ടിലേക്ക് എന്നപോലെ...!

 നമ്മുടെ പ്രതിബിംബത്തിന്റെ 
സ്ഥാനത്ത് ശൂന്യത!

 ഈ മണ്ണിന് ചുവപ്പും ചുവയും ആണെന്ന് നീ സാക്ഷ്യം പറഞ്ഞു.

 നമ്മുടെ  ആമാശയത്തിലേക്ക് വെറുപ്പിനെ പുഴുക്കൾ
ഇഴഞ്ഞു വന്നു

 പോകെപ്പോകെ
ബുദ്ധനായി മാറിയ
 ഒരു ചെന്നായയുടെതായി മാറി
 നിൻറെ മുഖം.

നിനക്ക് തേറ്റകൾ വളർന്നു.
നഖങ്ങൾ കൂർത്തു.

 നാം  തിന്നുന്ന മണ്ണ്
നീ കുഴച്ചു  മറിച്ചിട്ടു.

നമ്മുടെ  വെള്ളത്തിൽ
 നീ വിഷം കലക്കി

 അപ്പോൾ നീ ഞങ്ങളെക്കുറിച്ച്
ഞങ്ങൾക്കറിയാത്ത ഭാഷയിൽ
എന്തോ പറഞ്ഞു കാണണം.

"''തൊട്ടുകൂടാത്തവർ "
 എന്നാണതിനർത്ഥം എന്ന്
നിൻറെ ഒച്ച ഞങ്ങളെ ഓർമിപ്പിച്ചു..


 എത്ര എളുപ്പത്തിലാണ്
ഞങ്ങളുടെ  പേരിലുള്ള
കുറ്റപത്രത്തിൽ
നീ
ഒപ്പിട്ടത്!!

Popular Posts