---------------------------
നിശ്ശബ്ദത അതിന്റെ പിറവിയെക്കുറിച്ച്‌ സംസാരിക്കുന്നു
--------------------------------------------------------------------------
ഓർമ്മകളിലെവിടെയുമെമ്പാടും
കണ്ണിൽ ജലമെന്നപോൽ
നിറയുന്ന മറവി.
വല്ലാത്ത തെളിച്ചം
സ്വപ്നത്തിൽ നീ വരും പോലെ
തിളങ്ങുന്ന വെളുപ്പ്‌
കടൽനീല
ഏറെ വെള്ളിവരകൾ
എന്നാൽ
ഉറക്കം തീരെത്തീരെ
കടൽ ചുരുങ്ങുകയാണു.
ഒരേ സ്വപ്നത്തില്‍
പല പല നീ
മേഘം തൊടാനാഞ്ഞ കാറ്റ്‌
വിണ്ടു കീറിക്കീറി..
നീറ്റലകലാതെ
തിരയടങ്ങാതെ
വീണ്ടും വീണ്ടും മറവി.
മഴക്കാലം, വേനൽ, വസന്തം
ഇല പൊഴിച്ചിൽ
മറവിയിൽ തളിർത്തു
വീണ്ടും പൊടിയിലകൾ.
സ്വപ്നത്തിൽ നീയുമായെത്തി
യക്ഷന്റെ മേഘം
എന്നെയൊന്നു
നോക്കുക പോലും ചെയ്യാതെ
പെരുമഴയാകാൻ
കുതിച്ചു
നിന്നോടൊപ്പം തന്നെ
തിരിച്ചു പോയി.
ഉണർച്ചയിൽ തെളിഞ്ഞേക്കാം
സ്വപ്നം.
നീ, നിദ്രയിൽ
പർവ്വതങ്ങളിൽ നിന്ന്
എന്റെ പേരു ചൊല്ലി
വിളിച്ചേക്കാം..
ബോധത്തിലേക്കുള്ള തിരിച്ചു യാത്രയിൽ
കവിതയല്ലതെ ഒന്നും
കൂടെയെടുത്തില്ല.
രാത്രി
അബോധത്തിന്റെ ഇരുൾ പടർന്ന്
കവിതയിലില്ലാത്ത നിറത്തിൽ
വീണ്ടും ഉറക്കം, മയക്കം, ഉന്മാദം
തിരിച്ചു ബോധത്തിലെത്തുമ്പോൾ
കരുതുന്നു
അബോധത്തിൽ എത്തിയത്‌
നീയോ
നിന്റെ സ്വപ്നമോ?
എല്ലാം പറഞ്ഞു
തീരുമ്പോൾ
തണുപ്പായ്‌
മൂടണമെനിക്ക്‌.
അതിനാൽ
ഞാനെന്റെ പേരു
നിശ്ശബ്ദതയെന്നു
മാറ്റിയെഴുതുന്നു.
****
രോഷ്‌ നി സ്വപ്ന
---------------------
കലാപൂർണ്ണ മാസിക

Popular Posts